തൃശൂര്‍:മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പോലീസ് എടുത്ത കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
പ്രതിപട്ടികയിലുള്ള രണ്ടു കന്യാസ്ത്രീകൾക്കെതിരേ മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി ധൻബാദ് എക്സ്പ്രസിൽ ജാർഖണ്ഡിൽ നിന്ന് എത്തിച്ച മൂന്ന് പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.
റെയിൽവേ പോലീസ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്. എന്നാൽ ഇത് നിൽനിൽക്കില്ലെന്ന നിരീക്ഷണത്തോടെ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.